Showing posts with label കഥയില്ലായ്മ. Show all posts
Showing posts with label കഥയില്ലായ്മ. Show all posts

Tuesday, February 4, 2014

സംവാദം



ട്രെയിനിറങ്ങി ജോലി സ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോൾ  
ഇഴയുന്ന ബസിന്റെ  ഡ്രൈവറോട് ദേഷ്യം തോന്നി .
മോലധികാരിയുടെ കറുത്ത മുഖം ഇന്നും കാണാം.
സക്കറിയാ ബസാർ സാമാന്യം തിരക്കുള്ള  ഇടമാണ് .
തട്ടമിട്ട കുട്ടികൾ എല്ലാം സ്കൂളിൽ എത്തിക്കഴിഞ്ഞു .
ബസ് നിന്നു  .  മുൻപിൽ തടസ്സമൊന്നും കാണാനില്ല .
ഡ്രൈവർ ഹോണടിച്ച് ശബ്ദമുണ്ടാക്കി
പിൻകാലിലൊന്ന് തലയ്ക്ക് മുകളിൽ ഉയർത്തിപ്പിടിച്ച്
ഒരു നായ മൂന്ന് കാലിൽ നിരങ്ങി നീരങ്ങി വശത്തേക്ക് വന്നു
നടുവൊടിഞ്ഞ നായയാണെന്ന് കണ്ടാലറിയാം.
കിളി ബസിന്റെ സൈഡിലടിച്ച് ഒച്ചയുണ്ടാക്കി .
പിന്നീട് ചാടിയിറങ്ങി നായക്ക് ഒരു തൊഴി കൊടുത്തു .
തിരിച്ചു കടിക്കില്ലല്ലൊ
ദയനീയമായി മോങ്ങിക്കൊണ്ട് അത് മുന്നോട്ട് നിരങ്ങി .
‘മൂന്നാലു ദിവസ്സമായി ഇവിടെ വന്നു കൂടിയിട്ട്
ആരോ കൊണ്ട് കളഞ്ഞതാണെന്ന് തോന്നുന്നു’ .
ടിക്കറ്റ് മെഷീൻ ഹാരമാക്കിയ കണ്ടക്ടർ സാവധാനം പറഞ്ഞു
‘ഭക്ഷണം കിട്ടിയില്ലേൽ ഇത് പട്ടിണി കിടന്ന് ചാവില്ലെ’
‘ഈ സ്കൂൾ പിള്ളാരാ ഇതിനെ തീറ്റിപ്പോറ്റുന്നത്   അശ്രീകരങ്ങള്’
‘ടിഫിൻ ബോക്സിൽ നിന്ന് ഇഡലി എറിഞ്ഞു കൊടുക്കുന്നത്
ഞാനിന്നലെ കണ്ടു’ ഒരാൾ തറപ്പിച്ചു
മനേക ഗാന്ധിയെ ചീത്ത പറഞ്ഞുകൊണ്ട്
മറ്റൊരാൾ പരിസ്ഥിതി വാദികൾക്ക് എതിരായി
‘അതും ജീവിച്ചു പോട്ടെന്ന്  
ശബ്ദം ദുർബലമായിരുന്നു
ബസ് ഒരു മുരൾച്ചയോടെ മുന്നോട്ടെടുത്തപ്പോൾ സംവാദം മുറിഞ്ഞു
കലക്ടറേറ്റ് കഴിഞ്ഞ് കുറച്ചു ചെന്നപ്പോൾ ബസ് വീണ്ടും നിന്നു
നഗര ശുചീകരണക്കാർ ഓട സ്ലാബിന്റെ  മുകളിലുള്ള ഒരു കൂര പൊളിക്കുന്നു. കൂരയെന്നൊന്നും  തികച്ച് പറയാനാകില്ല
മൂന്നാല് പ്രചരണ ബോർഡുകൾ കൊണ്ടൊരു കൂട് .
അവയിലൊന്ന് ഏതോ മന്ത്രിയുടെ ജനസമ്പർക്ക പരിപാടിയുടേതായിരുന്നു
തന്റെ കിടപ്പാടം പൊളിക്കുന്നത് കണ്ടുകൊണ്ട്
ഒരു മനുഷ്യക്കോലം നിസ്സംഗതയോടെ
ഇരിക്കുന്നുണ്ടായിരുന്നു
നേരത്തേക്കണ്ട നായയുടെ മുഖം ഓർമ്മയിൽ തെളിഞ്ഞു
ഇത്തവണ സംവാദം ആരും തുടങ്ങിയില്ല

Tuesday, May 8, 2012

ഡുവൽ സിം

ദിവസങ്ങളും മാസങ്ങളുമായി പ്രണയം സിനിമ കാണണമെന്ന
ആവശ്യം വീട്ടിൽ പറഞ്ഞു തുടങ്ങിയിട്ട്
ഇന്നലെയത് സാധിച്ചു
പ്രണയത്തിന്റെ രസതന്ത്രം ബ്ലോഗെഴുതിയിട്ട് അത്
കാണാതിരിക്കുന്നത് മോശമാണ് .ഇടക്കിടെ ഭാര്യ ഓർമ്മിപ്പിച്ചു
മോഹൻ ലാലും അനുപം ഖേറും ജയപ്രദയും അഭിനയിക്കുന്നതല്ലെ
സംവിധയകനാണെങ്കിൽ ബ്ലസിയും മോശമാവില്ല
നല്ല പ്രമേയം   ഉൾക്കാഴ്ച്ചയുള്ള സംഭാഷണം
എല്ലാം നല്ലതായിഎന്നു മാത്രമേപറയായനുള്ളു

ക്ലൈമാക്സിൽ  നായകന്റെ ഭാര്യയും അവരുടെ
മുൻ ഭർത്താവും തമ്മിലുള്ള ആലിംഗനം നടക്കുന്നു
നായകന്റെ ഭാര്യ പെട്ടന്ന് കുഴഞ്ഞു വീണത്
എല്ലാവർക്കുമൊരു ഷോക്കായി
കുട്ടികളുടെ മുന്നിലിരുന്നിത് കാണേണ്ടിവന്നതിലുള്ള
ചമ്മൽ  മറയ്‌ക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ്
തറയിലിരുന്ന ഏഴാം ക്ലാസുകാരൻ നിറയൊഴിച്ചത്
"അതെയ് ഡുവൽ സിം ഇട്ടപ്പോൾ സിസ്റ്റം ക്രാഷായതാ"
വാപൊളിച്ചിരിക്കാതിരിക്കാനായില്ല .

Thursday, May 3, 2012

പല്ലിയുടെ വാൽ

അപ്രതീക്ഷിതമായിട്ടാണ് അയ്യാൾ  വീട്ടിലേക്ക് കടന്ന് ചെന്നത് .
മുഷിഞ്ഞു പിഞ്ഞിത്തുടങ്ങിയ കുപ്പായം .
അലസമായി കിടക്കുന്ന മുടി കൈ കൊണ്ട് കോതിയൊതുക്കി
വിനയാന്വിതനായി എം എൽ എ യെ തൊഴുതു .
തിരക്കൊഴിഞ്ഞ് വീട്ടിനകത്തേക്ക് പോകാൻ ഒരുങ്ങുമ്പോളാണീ വരവ് .
ജനപ്രതിനിധി ഏതു നേരത്തും ആരേയും സ്വീകരിക്കാൻ
തയ്യാറായിരിക്കണമെന്നാണ് ഗുരുക്കന്മാർ പറഞ്ഞിട്ടുള്ളത് .
നീരസം തോന്നിയെങ്കിലും പ്രകടിപ്പിച്ചില്ല
ഒട്ടും പരിചയം തോന്നിയില്ല .
എന്നിട്ടും ഒരു ചിരിയോടെ വന്നകാര്യം തിരക്കി .
"ഒരു പ്രധാനപ്പെട്ടകാര്യം പറയാനാണ് വന്നത് "
യാതോരു മുഖവുരയുമില്ലാതെ അയ്യാൾ പറഞ്ഞു തുടങ്ങി .
വിശ്വസിച്ച് ഈ കാര്യം പറയാൻ പറ്റിയ ഒരാളേയും കണ്ടില്ല .
എം എൽ എ ഒന്ന് ഇളകിയിരുന്നു തന്റെ മുമ്പിൽ നിൽക്കുന്നയാൾ
തീരെ മോശക്കാരനല്ലെന്ന് തോന്നി .
ഇരിക്ക് സഖാവെ നമുക്ക് എന്ത് പ്രശ്നത്തിനും പരിഹാരമുണ്ടാക്കാം .
അതു തന്നെയാണ് എനിക്കും പറയാനുള്ളത്
ഈ പ്രശ്നത്തിന് എം എൽ എ തന്നെ പരിഹാരമുണ്ടാക്കണം
ഞാനിതു വീട്ടിൽ പറഞ്ഞപ്പോൾ എനിക്ക് ഭ്രാന്താണെന്നവർ വിധിച്ചു
അയാളുടെ കൈകൾ ചെറുതായ് വിറക്കുന്നുണ്ടെന്ന്
എം എൽ എ ക്ക് തോന്നി ഭക്ഷണം കഴിച്ചിട്ടുണ്ടാകില്ല .
എം എൽ എ യുടെ മനസ്സ് പിന്നാക്കം പാഞ്ഞു

തന്റെ  കൈ വിറയൽ എം എൽ എ മനസ്സിലാക്കിയിരിക്കുന്നതായി അയ്യാൾ തിരിച്ചറിഞ്ഞു
ഇത്തവണ അല്പം ദയനീയ ഭാവത്തിലാണ് സംസാരം തുടങ്ങിയത് .
സാറെന്നോട് ദേഷ്യപ്പെടരുത് ഞാൻ അല്പം മദ്യം കഴിക്കുന്ന ആളാണ് .
അതു കൊണ്ടാണീ വിറയൽ
ഒരു സ്മാൾ അകത്ത്ചെന്നാ പിന്നെ കാര്യം ശരിയാകും .
അപ്പൊ പിരിവായിരിക്കും ലക്ഷ്യം എവനൊരു പുലിയാണല്ലൊ
എം എൽ എ ഒന്ന് അനങ്ങിയിരുന്നു. 
ഇവിടെയിപ്പൊ ചില്ലറ... .............
പൂർത്തിയാക്കൻ കഴിയുന്നതിൻ മുൻപ് അയ്യാൾ ഇടപെട്ടു.
എന്റെ കൈയ്യിൽ ആവശ്യത്തിന് പണമുണ്ട് സാർ
തഴമ്പ് പിടിച്ച കൈ നീട്ടിക്കണ്ട് അയ്യാൾ പറഞ്ഞു.
അല്പം ഇളിഭ്യത തോന്നാതെയിരുന്നില്ല .
എന്താണ് പറയാനുള്ളതെന്ന്  എം എൽ എ തിരക്കി .
ഞാൻ പള്ളിയിൽ എല്ലാഞായറാഴ്ചയും
പോകുന്നയാളായിട്ടും അച്ചനും എന്നെ കൈ വിട്ടുകളഞ്ഞു .
എനിക്കിനി  സാർ മാത്രമേയുള്ളു ആശ്രയം  അയ്യളൊന്ന് നിറുത്തി...
എനിക്കൊരു ഉറപ്പ് തരണം .
അതിപ്പൊ വിഷയം അറിയാതെ എങ്ങനെ ഉറപ്പ് തരും .
സാറ് വിചാരിച്ചാ നടക്കാത്ത കാര്യമല്ല.
എനിക്കാണെങ്കിൽ വേറെയാരോടും പറയാനുമില്ല .
എന്തായാലും പറയ് എന്നേക്കൊണ്ട് പറ്റിയതാണെങ്കിൽ തീർച്ചയായും നടത്തിത്തരാം
എം എൽ എ യുടെ ശബ്ദത്തിന് കനം വെച്ചു .

കഴിഞ്ഞ ദിവസം  നെഞ്ചിൽ ഒരു വേദന തോന്നി .
പിള്ളാര് ആശുപത്രീക്കൊണ്ട് പോയി
ഞാൻ പറഞ്ഞതാ വേണ്ടാന്ന്    വെറുതേ കാശു കളയാനായിട്ട്...
അയ്യാൾ ഒന്ന് നിറുത്തി. 
എന്നിട്ട് ഡോക്ടറെന്ത് പറഞ്ഞു  എം എൽ എ കുശലം നടത്തി
എന്താവാൻ സംഗതി അരിപ്പതന്നെ . ഇനി ചികിത്സിച്ചിട്ട് ഗുണമില്ലത്രെ
കൊറെ നാളായില്ലെ ഇത് തുടങ്ങിയിട്ട് ഞാൻ പ്രതീക്ഷിച്ചതാ......
സാരമില്ല എല്ലാം സഹിക്ക തന്നെ  എം എൽ എ ഫിലോസഫിക്കലായി
എന്നായാലും നാമെല്ലാം പോകാനുള്ളവരാണ് .
വിധിയെ തടുക്കുവാൻ നമുക്കാകില്ലല്ലൊ .

മരണത്തെ എനിക്ക് പേടിയില്ല . അതെന്നെങ്കിലും സംഭവിക്കട്ടെ .
പക്ഷെ മരിച്ചു കഴിഞ്ഞാ എന്റെ മൃതദേഹം മെഡിക്കൽ കോളജിന് കൊടുക്കണം
ഇതു പറഞ്ഞിട്ട് അവമ്മാരു് സമ്മതിക്കണില്ല സാറെ
എം എൽ എ നിവർന്നിരുന്നു.

അന്നു നമ്മുടെ ആ പാലക്കലെ സാറിന്റെ  മൃതദേഹം
മെഡിക്കൽ കോളജില് കൊടുത്ത അന്നു മുതലുള്ള ആഗ്രഹമാണ് .
സാർ  എങ്ങനെയെങ്കിലും ഒന്ന് സാധിച്ചു തരണം .
എം എൽ എ ക്ക് അന്നാദ്യമായി ഒരു പച്ച മനുഷ്യനെ കണ്ടതായി തോന്നി .
എത്രയോ ആളുകൾ ഇവിടെ കയറിയിറങ്ങിയിരിക്കുന്നു.
സ്വന്തം കാര്യങ്ങൾക്ക് വേണ്ടി വന്നവരാണധികവും
ഇത്തരമൊരനുഭവം ആദ്യമായാണ് .
എം എൽ എ വികാരാധീനനായി  തീർച്ചയായും ഞാൻ ഇക്കാര്യം
ബന്ധപ്പെട്ടവരെ കണ്ട് പരിഹരിക്കാം . മാത്രമല്ല ഇപ്പൊ പെട്ടന്ന് വേണ്ട കാര്യവുമല്ലല്ലൊ
ആശ്വാസ വാക്കിനായി എം എൽ എ പരതി
ഞാനോ ഇങ്ങനെയായി  മൂത്തവൻ ഔസേപ്പുകുട്ടി നന്നായി പഠിക്കുമായിരുന്നു
അവൻ ഡോക്ടറാകണമെന്ന് ഒത്തിരി പറഞ്ഞിട്ടുള്ളതാ 
എന്റെ ഈ നശിച്ച കള്ളു കുടി കാരണം എല്ലാം കുഴഞ്ഞു
ഇത്തവണ തൊണ്ട ഇടറുന്നുണ്ടായിരുന്നു .
സാറെന്നെ ആത്മാർത്ഥമായി സഹായിക്കണം
ഒന്നും പറയാനാകും മുൻപ് അയ്യാളിറങ്ങി

ചിലപ്പോഴിങ്ങനെയാണ്  ചിലരെയെല്ലാം  നമുക്കറിയാൻ കഴിയില്ല .
അവർ മുൻ വിധികളെ തകർത്തു കളയും
താഴെ കിടന്ന പത്രം എടുത്ത് ടീപ്പോയിമേൽ വച്ചുകൊണ്ട് എം എൽ എ എഴുന്നേറ്റു
സാർ ഒരു സംശയം കൂടിയുണ്ട് .
പുറകിൽ വീണ്ടും അയ്യാൾ.
ഏതു സംശയത്തിനും മറുപടിയുമായി എം എൽ എ നിന്നു
ഈ മൃതദേഹം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയാൽ എന്താണ് ചെയ്യുക
സ്പിരിറ്റിലിട്ടു വെയ്ക്കും   ഉത്തരം ഉടനുണ്ടായി
"ഉറപ്പാണല്ലൊ " ചോദ്യം വീണ്ടും  വന്നു .
എം എൽ എ ഒരു നിമിഷം അനങ്ങാതെ നിന്നു
മുകളിൽ നിന്ന് എന്തോ ഒന്ന് കവിളിൽ തട്ടി താഴെ വീണ് കിടന്ന് പിടച്ചു
അതൊരു പല്ലിയുടെ വാലായിരുന്നു.













Friday, March 23, 2012

എളവൂർ പാറ


ഇവിടെ പണ്ടൊരു കൂറ്റൻ പാറയുണ്ടായിരുന്നു 
ഒരു അഞ്ചു നിലക്കെട്ടിടത്തിന്റെ അത്രയും ഉയരത്തിൽ .   
നമ്മുടെ പിതാമഹന്മാർ അതിൻ മുകളിൽ കയറിയിരുന്ന് 
മാനത്തോളം സ്വപ്നം കണ്ടു . സന്തോഷങ്ങളും ദുഖങ്ങളും പങ്കുവെച്ചു . 
അവരുടെ ദുഖത്തിൽ കരഞ്ഞും സന്തോഷത്തിൽ ആഹ്ലാദിച്ചും 
അവരിലൊരാളായി പാറയങ്ങനെ തലയുയർത്തിനിന്നു.
അവരതിനെ എളവൂർ പാറയെന്ന് പേരിട്ടു 
ജന്മിമാരുടെ കണ്ണിലെ കരടായിത്തിർന്ന കീഴാളർക്ക് 
ഒളിക്കാൻ എളവൂർ പാറ താവളം നൽകി  .
സ്ഥിരം അന്തേവാസികളായിരുന്ന പാമ്പും പഴുതാരയും 
പെരുച്ചാഴിയും അതിഥിക്ക് പാർപ്പിടം ഒരുക്കി മാറി നിന്നു 

കയത്തിൻ നടുവിൽ
ഒരുനാൾ കൂർത്ത കമ്പിയും വലിയ ചുറ്റികയുമായി ചിലർ വന്നു    
അവരാ പാറയുടെ  പള്ളയിൽ ദ്വാരമുണ്ടാക്കി വെടിമരുന്ന് നിറച്ച് തീ കൊടുത്തു . 
വലിയ ശബ്ദമുണ്ടാക്കി പാറക്കഷണങ്ങൾ ചിതറിത്തെറിച്ചു . 
തൊഴിൽ തേടി മനുഷ്യർ അരുകിലെത്തിയപ്പോൾ പാറക്ക് സന്തോഷമായി.



തന്റെ ശരീരം തകർന്നാലും ഈ പാവങ്ങളു ടെ പട്ടിണി മാറുമല്ലൊ 
അവരുടെ ജീവന്റെ തുടിപ്പുകളെ പാറ ഏറ്റുവാങ്ങി
പ്രണയവും വിവാഹവും പിറന്നാളും 
സ്നേഹവും വൈരവും എല്ലാം എല്ലാം വാർത്തകളായി
ലാഭക്കണ്ണുള്ള മുതലാളിക്ക് പട്ടിണി കാണാനായില്ല . 
തൊഴിൽ സമരത്തിന്റെ കൊടികൾ ഉയർന്നു 
മുദ്രാവാക്യങ്ങൾ വാനോളവും .ഒപ്പം നേതാക്കളൂം വളർന്നു വന്നു .
പതിയെ പതിയെ എളവൂർ പാറ മണി മന്ദിരങ്ങളിലൊളിച്ചു . 
പാറയുടെ ഹൃദയം തുരന്ന് തുരന്ന് അവർ വലിയൊരു  ഗർത്തമുണ്ടാക്കി . 
പ്രകൃതി കരഞ്ഞപ്പോൾ കുഴി നിറഞ്ഞ്  കിലോമീറ്ററുകൾ നീളുന്ന കയമുണ്ടായി .
തൊഴിലാളികൾ ഉയർത്തിയ കൊടികൾക്ക് കീഴിലൂടെ അവർ പടിയിറങ്ങി
വല്ലാത്തൊരു നിശ്ശബ്ദത അവിടെ തളം കെട്ടി നിന്നു.
ഇപ്പോൾ കാറ്റുകൊള്ളാനാരും അവിടെ പോകാറില്ല . 
കാറ്റു പോലും വീർപ്പടക്കി  നിൽക്കുന്നു . 
എന്നോ പെയ്തൊഴിഞ്ഞ നല്ല നാളുകളെ ഓർത്ത് . 
എളവൂർ പാറയ്ക്ക് അരഞ്ഞാണം തീർത്തൊരു ജലാശയം
ഇരുളീന്റെ മറവിൽ ചിലർ ഒറ്റക്ക് 
ഇപ്പോഴും വരാറുണ്ട് . 
തന്റെ ദുഖങ്ങൾ മറക്കാനായി .
ആശ്വാസം കണ്ടത്തുവാനായി .
ആഴങ്ങളിലേക്ക് ഊളിയിടുമ്പോൾ 
പാറ ചോദിക്കും "എന്തിനാണിത് "
ജീവന്റെ അവസാന ശ്വാസത്തിനായൂള്ള പിടച്ചിലിനൊടുവിൽ 
പാറയുടെ ആഴങ്ങൾ ജഡത്തെ വാരിപ്പുണരുമ്പോൾ പാറക്ക് കേൾക്കാം
ഒരു ചതിയുടെ ,നിരാശയുടെ , ദാരിദ്ര്യത്തിന്റെ , അപകർഷതയുടെ 
തൊഴിലില്ലായ്മയുടെ , ചിത്ത ഭ്രമത്തിന്റെയെല്ലാം ചുടു നിശ്വാസങ്ങൾ
ചിലപ്പോഴൊക്കെ "ഞാൻ ചാടിയതല്ലല്ലോ എന്നെ ചാടിച്ചതല്ലേയെന്നും" കേൾക്കാം
അറിഞ്ഞ കഥകൾ ഗർഭത്തിൽ പേറീ പാറയങ്ങനെ നിൽക്കും
അറിയാത്ത കഥകളുടെ  പുലരൊളിക്കായി .
തന്നെ കാണാൻ വരുന്ന കുരുന്നുകൾക്കായി


അറിഞ്ഞിട്ടും പറയാതെ പോയ കഥകൾ കേൾക്കാൻ കതോർത്ത്
പിറ്റേന്ന് രാവിലെ ജനങ്ങൾ തടിച്ചു കൂടും 
ഇത്തവണത്തെ ഊഴം ആർക്കാണെന്ന് അറിയാൻ . 
മുഖം കണ്ട് പിന്തിരിഞ്ഞ് 
ഞെട്ടലോടെ നടക്കുമ്പോൾ 
അവർ തന്നത്താൻ പിറു പിറുക്കും 
ഇന്നലെയും ഞാൻ കണ്ടതാണല്ലൊ  
ഒരു വാക്ക് പോലും എന്നോട് 
പറയാതെ പോയതെന്തേ . 



ഈ നശിച്ച പാറ കാരണമാണിതെല്ലാം . അവർ ശപിക്കും 
എല്ലാ ശാപങ്ങളും ഏറ്റുവാങ്ങുമ്പോഴും
ഹൃദയത്തിൽ കനലുമായി ആരേയും പഴിക്കാതെ എളവൂർ പാറയങ്ങനെ
(ക്ഷമിക്കണം )എളവൂർ കയമങ്ങനെ നില കൊള്ളും 
ഇനിയാരും ഇതിലേ വരരുതെയെന്ന് 
വെറുതെ മോഹിച്ചു കൊണ്ട്
വെറുതേ...............