Thursday, June 28, 2012

എന്റെ വിദ്യാലയം 2


സ്കൂളിൽ പുതിയ യൂണീഫോം വിതരണ ഉദ്ഘാടനം .
ജനപ്രതിനിധികളും AEO യും സ്പോൺസർമാരും വന്നു
ചടങ്ങ് അൽപ്പം നീണ്ടു പോയി..
അതിനാലാവാം 3 കുട്ടികൾക്ക് തലകറങ്ങി .
സ്റ്റാഫ് റൂമിലെ തലകറക്കം ബഞ്ചിൽ കുട്ടികളെ എത്തിച്ചു .
പ്രസംഗകരുടെ ഔചിത്യക്കുറവിനാൽ  20 മിനിട്ടു കൊണ്ട്
തീരേണ്ട യോഗം 1 മണിക്കൂർ വരെ നീണ്ടു .

തുണീ മുറിച്ചു കൊണ്ടിരിക്കുന്ന സുഹൃത്തിനെ
സഹായിക്കാൻ നിൽക്കുമ്പോഴാണ്
എച്ച് എം മറ്റൊരാവശ്യവുമ്മായിട്ടെത്തിയത് .
നമ്മുടെ ലൈബ്രറി ലാബിൽ നിന്ന് മാറ്റണം
മുകളിൽ മുറിയൊന്ന് റെഡിയാണ്   

3 വർഷമായി ഞാനിവിടുണ്ട്
ഇതേ വരെ സ്കൂൾ ലൈബ്രറി കണ്ടിട്ടില്ല
പണിക്കർ സാറിന്റെ വാൾ പോസ്റ്റർ ഒട്ടിച്ച
വായനാവാര ചുമരിനരുകിലൂടെ പലതവണ
നടന്നെങ്കിലും ഇക്കാര്യം ഇതേ വരെ
തോന്നിയില്ലെന്ന് തെല്ല് ആശ്ചര്യത്തോടെ ഓർത്തു

പൂട്ടപ്പെട്ട അലമാരകളിലും താഴെ കാർഡു ബോർഡ്
പെട്ടികളിലുമായി അക്ഷരങ്ങൾ സുഖ നിദ്രയിൽ ……
പുസ്തകങ്ങൾ മാറ്റി അലമാരകൾ മുകളിലത്തെ നിലയിൽ
എത്തിക്കാൻ ആരെയാണ് നമുക്ക് കിട്ടുക എച്ച് എം ചോദിച്ചു.
മറുപടി പറഞ്ഞില്ല
യൂണീഫോം വാങ്ങാൻ വന്ന ചിലരെ കൂടെക്കൂട്ടി
ഒരുമണിക്കൂറിനകം  ഷെൽഫുകളെല്ലാം മുകളിൽ എത്തി.
പുസ്തകങ്ങൾ നിലത്തും കസേരയിലുമായി ചിതറിക്കിടക്കുന്നു .
RK  നാരായണന്റെ  മാൽഗുഡി ദിനങ്ങൾ കണ്ണിൽ പെട്ടു.
കുറച്ചു നാളായി വായിക്കണമെന്ന് കരുതിയിരുന്ന പുസ്തകം
ഒന്ന് മറിച്ചു നോക്കി താഴെ വച്ചപ്പോഴേക്കും നാലംഗ സൈന്യവുമായി
മലയാളാധ്യാപകൻ മുന്നിൽ.
വന്നപാടെ ഭടന്മാർ പ്രവർത്തന സജ്ജരായി
ഓരോരുത്തരും എടുക്കാവുന്ന പുസ്തകം എടുത്തു
മുകളിലേക്ക് പ്രയാണമാരംഭിച്ചു
ഇവർ മാത്രമായാൽ എത്രദിവസം വേണ്ടിവരും
പുസ്തക സഞ്ചയം മുകളിലെത്താൻ

കുറച്ചുകൂടി കാറ്റും വെളിച്ചവും കടക്കുന്ന ഒരിടത്തേക്ക് ഞങ്ങളെ
കൊണ്ടുപോയ്ക്കൂടേന്ന് ആരോ പറയുന്നത് കേട്ടു
മാധവിക്കുട്ടിയൊ, വള്ളത്തോളോ,ബഷീറോ,എം റ്റി യൊ,
പാപ്പുട്ടി മാഷൊ???? ചെവിയോർത്തു
യൂണീഫോം ക്യൂവിൽന് പുറകിൽ നിന്നിരുന്നവരെ വിളിച്ചു
ഇരുണ്ട് പൊടി പിടിച്ച ലാബിൽ നിന്ന് മുകളിലെ വെളിച്ചമുള്ള
വായനാ ശാലാ മുറിയിലേക്ക് കുട്ടികൾ നിരന്നു
എട്ടാം ക്ലാസുകാരുടെ കൈകളിലൂടെ അക്ഷരത്താളുകൾ
മുകൾ നിലയിലേക്ക് പറന്നു .
ഇടക്ക് ചിലയിടത്ത് ചങ്ങലക്കണ്ണികൾ മുറിഞ്ഞപ്പോൾ
ഞങ്ങൾ ഇഴ ചേർന്നു
ഒരു ചെറിയ കുട്ടി പുരാണിക് എൻസൈക്ലോപ്പിഡിയയുമായി പോയപ്പോൾ
ഒരാൾ വിളിച്ചുപറഞ്ഞു ദേ പുസ്തകം നടന്നു വരുന്നു
ഞങ്ങളും ചിരിയിൽ പങ്കു കൊണ്ടു

ഇന്റർവെൽ സമയത്ത് അടുത്തക്ലാസുകാരും
ചങ്ങലക്കണ്ണികളാകാൻ ഓടി വന്നു
ഒരേ ദിശയിൽ നിന്നിരുന്ന കുട്ടികളെ ഒന്നിടവിട്ട് അഭിമുഖമായി നിറുത്തി
പുസ്തക ചങ്ങല ഗണിത രൂപമാക്കി
ഊർജ്ജ കൈമാറ്റം ലളിതമായി
45 മിനിട്ടിനകം മുഴുവൻ പുസ്തകവും മുകളിൽ .......
കുട്ടികൾ സന്തോഷത്തിലാണ്  ..
മുകളിൽ നിന്നിരുന്നെങ്കിൽ പുസ്തകങ്ങൾ
തരം തിരിച്ചു അടുക്കാമായിരുന്നുവെന്ന് ഓർത്തു .
ചെന്നപ്പോൾ അത്ഭുതപ്പെട്ടു പോയി കുട്ടികൾ തന്നെ
വലിയ ചെറിയ പുസ്തകങ്ങൾ തിരിച്ചു വെച്ചിരിക്കുന്നു .

HM വന്നു എല്ലാപുസ്തകവും മുകളിലെത്ത്യോ
സാർ ആശ്ചര്യപ്പൊട്ടു   'ഇതെങ്ങനെ സംഭവിച്ചു'

പുസ്തകം അടുക്കി വെക്കുന്നതിനേപ്പറ്റിയായി അടുത്ത ചർച്ച
അസുഖം വകവെക്കാതെ ചുറു ചുറുക്കോടെ ഓടിനടക്കുന്നത് കണ്ടപ്പോൾ
ഏല്യാസ് സാർ തന്റെ വിദ്യാഭ്യാസ കാലം ഓർമ്മിച്ചുവെന്ന് തോന്നി
കഴുത്തിൽ പിടിപ്പിച്ച കോളർ സാറിനൊരു തടസ്സമായില്ല

അവസാനത്തെ കുട്ടിയുടെ യൂണീ ഫോമും മുറിച്ചു കഴിഞ്ഞപ്പോൾ
തുണി പിന്നേയും ബാക്കി . ഒരുമിച്ച് വാങ്ങി മുറിച്ചതു കൊണ്ട്
ഉണ്ടായ മിച്ചമാണിതെന്ന് പ്രകാശൻ മാഷിനോട് പറഞ്ഞു     .
മാഷ് വലിയ ആഹ്ലാദത്തിലാണെന്ന് മുഖത്ത് നിന്ന് വായിച്ചെടുത്തു .
ബാക്കി കുട്ടികൾക്ക് കൂടി യൂണീഫോമിനെന്തു
ചെയ്യുമെന്ന് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ
ഏല്യാസ് സാർ എന്തോ ഒന്ന് കൈയ്യിൽ വച്ചുതന്നു .
മാൽഗുഡിയിലെ ദിനങ്ങൾ
ചുവന്ന അക്ഷരങ്ങളീൽ 
 
വായനാവാരം സന്തോഷകരമായി .
ഇരുളിൽ നിന്ന് അക്ഷരങ്ങൾ
വെളിച്ചത്തിലേക്ക് വന്നല്ലൊ .

5 comments:

Cv Thankappan said...

നന്നായിരിക്കുന്നു രചന.
ഐക്യമത്യം മഹാബലം.
ഇരുട്ടിനെ വെളിച്ചമാക്കുന്നു വായന.
ആശംസകള്‍

Kavya said...

നന്നായി മാഷേ....വളരെ സന്തോഷം തോന്നുന്നു...
ഇനി മാധവിക്കുട്ടിക്കും ബഷീറിനുമൊക്കെ പരോളു നല്‍കിയാട്ടേ...കുഞ്ഞിക്കയ്യുകളിലും മനസ്സുകളിലുമായി അവര്‍ നാട്ടിലും വീട്ടിലും വെളിച്ചം നിറയ്ക്കട്ടെ..

Cv Thankappan said...

"വായിച്ചു വളരുക;
ചിന്തിച്ചു വിവേകം നേടുക."
ഇരുളില്‍ നിന്ന് പുസ്തകങ്ങള്‍
വെളിച്ചത്തിലേക്ക് കൊണ്ടുവന്നത്
ഉചിതവും അനുഗ്രഹവുമായി.
ആശംസകള്‍

Unknown said...

വളരെ വ്യക്തമായ വിവരണ ശൈലി.

വാക്കുകള്‍ക്ക് ജീവന്‍ വയ്ക്കുന്നു. വായിച്ചു തീരുവോളം കുറെ കൊച്ചു കുട്ടികള്‍ ചുമന്ന കല്ല്‌ കൊണ്ടുണ്ടാക്കിയ ഒരു കെട്ടിടത്തിന്‍റെ അകത്തളങ്ങളിലൂടെ എന്‍റെ കണ്മുന്നില്‍കൂടി ഓടി നടന്നു. കയ്യില്‍ കുറെ പുസ്തകങ്ങളുമായി ആ കുരുന്നുകള്‍ മനസ്സിന് ഊര്‍ജ്ജവും ചുറുചുറുക്കും നല്‍കിയ ഒരു പ്രതീതി.

താങ്കള്‍ ഒരു എഴുത്തുകാരന്‍ എന്നതിലുപരി ഒരു അധ്യാപകന്‍ ആണെന്ന് വിശ്വസിക്കുന്നു. സന്തോഷം, പരിചയപെട്ടത്തില്‍.

Chundekkad said...

ഞാൻ അദ്ധ്യാപകനുമല്ല. എഴുത്തുകാരനുമല്ല.ആയിരുന്നെങ്കിൽ എന്ന് ചിലപ്പോഴെല്ലാം ആത്മാർഥമായി ആഗ്രഹിച്ചിട്ടുണ്ട് . രണ്ട് കുട്ടികളുടെ അഛനായതു കൊണ്ട് വല്ലപ്പോഴും സ്കൂളിൽ പോകാറുണ്ട് . അവിടെ കൺതുറന്ന് നടക്കുന്നതിനാൽ ചിലതെല്ലാം കാണുന്നു അവയി ചിലത് കുറിക്കുന്നു എന്ന് മാത്രം . എനിക്കായി നൽകിയ നല്ല വക്കുകൾക്ക് നന്ദി .