Tuesday, January 17, 2012

വായില്ലാക്കുന്നിലപ്പന്റെ നാവില്ലാ മക്കൾ.

കേരളത്തിൽ ഡിസംബർ മാസത്തിൽ ഫാൻ ഓൺ ചെയ്ത്
കിടന്നുറങ്ങി ശീലിച്ച ചിലർക്ക് രണ്ട് പുതപ്പ് ഉപയോഗിച്ചിട്ടും തണുപ്പ് മാറിയില്ല .
ട്രെയിനാണെങ്കിൽ തല വാലായും വാൽ തലയായും മാറി മാറി ഓടുന്നുണ്ട് .
ഇന്നലെ സൂര്യൻ ഉദിച്ചത് വലത് വശത്തും
ഇന്നത് ഇടത് വശത്തുമാണ് .
ദീർഘദൂര ട്രെയിനിൽ പ്രദേശവാസികളായവർക്കല്ലാത്തവർക്ക്
ദിക്കറിയണമെങ്കിൽ പ്രകൃതിശക്തികളെ കൂട്ടു പിടിച്ചല്ലാതെ പറ്റില്ല .
രാവിലെ ജനാലകൾ തുറന്ന് പുറത്തേക്ക് നോക്കിയപ്പോൾ
കൊയ്ത്തു കഴിഞ്ഞ പാടങ്ങൾ തന്നെയായിരുന്നു എതിരേറ്റത് .
പാടശഖരങ്ങളുടെ അതിരുകൾ അങ്ങ് ചക്രവാളം വരെ നീണ്ടു .

അദൃശ്യരായ ഒരുപാട്  മനുഷ്യരുടെ വിയർപ്പാണ് ഇന്ത്യയെ തീറ്റിപ്പോറ്റുന്നത് .
വായില്ലാക്കുന്നിലപ്പന്റെ നാവില്ലാ മക്കൾ.
അയ്യഞ്ച് വർഷം കൂടുമ്പോൾ ചൂണ്ട് വിരലിൽ മഷി പറ്റിക്കാൻ
ആർക്കോ വേണ്ടി ക്യൂ നിൽക്കുന്നവർ.
ജനാധിപത്യം അതാണല്ലൊ.
അഞ്ച് വർഷം കഴിയുമ്പോൾ അതു വരെയുള്ളതെല്ലാം
മറന്ന് പിന്നെയും പിന്നെയും വോട്ട് ചെയ്യാൻ എത്തുന്നവർ .
എന്തിന് വേണ്ടിയാണ് വിരലിൽ മഷി പറ്റിക്കുന്നതെന്ന്
അറിയാതെ വീണ്ടും വീണ്ടും വോട്ട് ചെയ്യുന്നവർ.

ഇപ്പോൾ പാളങ്ങൾ നീളുന്നത് ഒറീസ്സയുടെ ഹൃദയത്തിലൂടെയാണ്.
അധികം താമസിയാതെ ബംഗാളിലേക്ക് കടക്കും.
ഒരു ട്രാഫിക് ബ്ലോക്ക് കിലോ മീറ്ററുകൾ നീളുന്നത് കണ്ടു.
അതൊരു ചെക് പോസ്റ്റിൽ എത്തി നിന്നു .
അഴിമതിയുടെ ചെക് പോസ്റ്റാണതെന്ന് പറയേണ്ടതില്ലലോ.
യാത്രക്കിടയിൽ കണ്ട ഇരുമ്പ് പാലങ്ങൾ


തൊട്ടരുകിലെ ബെർത്തുകൾ ഒരു കുടുംബത്തിലുള്ളവരുടേതാണ് .
കണ്ടിട്ട് ബംഗാളികളാണെന്ന് തോന്നി.
വളരെ ആസ്വദിച്ചുള്ള ചീട്ടുകളി.മകന്റെ കൈയ്യിലുള്ള
ചീട്ടിലേക്ക് കുനിഞ്ഞു നോക്കുന്ന അഛനും അമ്മയുടെ കൈ എത്തി നോക്കുന്ന
അമ്മാവനും അടങ്ങിയ ഒരു കുടുംബ ചീട്ടുകളി സംഘം .
അഛൻ വളരെ രസികനാണ് .

കുട്ടികൾക്ക് യാത്ര ബോറടിച്ചു തുടങ്ങിയെന്ന് തോന്നി .


മടക്കിപ്പിടിച്ച രണ്ട് കൈ കൊണ്ടും ശരീരത്തിലടിച്ച് ശബ്ദമുണ്ടാക്കി
ശ്രദ്ധയാകർഷിക്കുന്ന ഒരു പയ്യൻ പിരിവിനായി വന്നു .
തീരെ ചെറിയ കുട്ടി.  ഇരു വശത്തുള്ള വാരില്ല് ഭാഗത്ത് തയമ്പിന്റെ പാടുകൾ കാണാം.

കമ്പാർട്ടുമെന്റിൽ മൊബൈൽ ചാർജ്ജ് ചെയ്യുന്നത് ഒരു പൊതു ഇടത്തിലാണ്
രണ്ടോ മൂന്നോ പ്ലഗ്ഗുകൾ കാണും . അവിടെ ഒരു തമിഴ് പയ്യനെ പരിചയപ്പെട്ടു.
രാജ് കുമാർ ക്രിക്കറ്ററാണ്    ഒറീസയിൽ നടക്കുന്ന
സ്റ്റേറ്റ് മീറ്റിൽ തമിഴ് നാടിനെ പ്രതിനിധീകരിച്ച് പോകുന്നു
കമ്പ്യൂട്ടർ എൻജിനീറിഗ് വിദ്ധ്യാർഥി. പയ്യന്റെ എളിമയും വിനയവും വല്ലാതെ ആകർഷിച്ചു . അതിനേക്കാൾ ആകർഷകമായത് പയ്യന്റെ ചിരിയായിരുന്നു.
ഞാനത് പറഞ്ഞപ്പോൾ നാണത്തൊടെ നന്ദി പറഞ്ഞു.
അഛൻ ചുമട്ട് തൊഴിലാളി .
സഹോദരൻ MBA  സഹോദരി 10 വിദ്ധ്യാർഥികളാണ്.
മിടുക്കനായി പഠിക്കണമെന്ന് പറഞ്ഞ് പിരിഞ്ഞു.

No comments: